Thursday 26 December 2013

.........ശാന്തിഗീതം.....................



ഒരു കാട്ടുവേടന്റ്റെ അമ്പിനാൽ പിടയുന്ന
ശാരിക പൈതലിൻ കുഞ്ഞു കൂട്ടിൽ
ഒരു പൊൻ പുലരിയിൽ പൊട്ടിവിരിയാൻ
കൊതിക്കുന്ന ജീവനോടെന്തു ചൊല്ലാൻ
ഇരുളിൽ നിഴൽ വീണുടഞ്ഞു, കൂരിരുൾ
കാർന്നു തിന്നുന്നൊരീ മൃതഭൂമിയിൽ
ഇത്തിരി വെട്ടത്തിനാണ്ടുകളായുറ്റു
നോക്കുന്നോരായിരം കണ്ണുകൾക്ക് കൂട്ടായ്
അരികെ നിൻ കുരുന്നു മിഴികൾ കൂടി
പാരിൽ ദിശയറ്റ നിശയുടെ കാവലാളാകുക
താരാട്ടു പാടാതെ ഉൾവലിയുന്നുവോ
വറ്റി വരണ്ടു തളർന്നൊരാ നാവുകൾ
കരൾ ചുരന്നൊഴുകാതെ കനിവുറവ വറ്റി
കടംകൊണ്ടു പിന്നെയും ഹൃദയതാളം
ആരോ വലിക്കുന്ന കാന്ത ചരടിന്റ്റെ
അറ്റത്തു തേങ്ങലോടൊപ്പം നിലയ്ക്കാ ചലനവും
അതിലെൻ കിനാകളും അല്പം മിഴിനീരും
ഒടുവിലായ് പാടിയ പാട്ടും മരിക്കയായ്

വരിക വരിക ഈ ഭൂവിൽ പുലരുവാൻ
അരുമയായ്യുള്ളോരീ പുതുജീവനെ

കാടു പെറ്റോമാനിച്ചാദിപാഠങ്ങളാം
ശാന്തി ഗീതങ്ങൾ പകർന്നു നൽകും
ചുട്ടെരിക്കുന്നൊരാ വേദങ്ങൾ തൻ ചാരം
അറിവിന്റ്റെ ആത്മാവളന്നു നൽകും
നിറവും നിരാശയും നിനവിന്റ്റെ പെരുമയും
നീർവറ്റി മണ്ണിൽ അലിഞ്ഞു ചേരും
ചുറ്റിലും പാറും കരിക്കോല മൂർത്തികൾ
നെഞ്ചിലെ നന്മതൻ തീകെടുത്തും
ഹൃദയത്തിനുള്ളിൽ കെടാവിളക്കിൽ നീ
നിന്നിലെ നന്മയെ കാത്തുകൊൾക
ഇരുളിലങ്ങിങ്ങായ് ഇനിയും മരിക്കാത്ത
പകലിനാൽ എണ്ണ പകർന്നുകൊൾക
കിട്ടാതെ പോയൊരമ്മതൻ വാത്സല്യം
നന്മയിലുടെ നീ നേടിയെടുക്കുക
ഒടുവിലൊരുപാട്‌ കാട്ടുവേടന്മാർ
നിൻ നേർക്കും അമ്പുകൾ തൊടുത്തുവിടാം
നിന്നുടെ ഹൃദയമാം ആവനാഴിയിൽ എഴും
നന്മ തകർക്കുവാനതിനാവതില്ല
ഉയരുക ഉയരുക നിൻ കൊച്ചു ചിറകിൻ മേൽ
നന്മ തൻ അഗ്നി പടർത്തീടുക
പാടുക നിൻ നാദം ഇടറുംവരേയ്ക്കു നീ
ആദ്യമായ് കേട്ടൊരാ ശാന്തിപാഠം
ആദ്യമായ് കേട്ടൊരാ ശാന്തിപാഠം

Sunday 8 December 2013

ഓർമ്മയിൽ ഒരു പ്രണയകാലം

ഓർമ്മയിൽ ഒരു പ്രണയകാലം
********************************************
കൊട്ടിയടച്ചൊരാ വാതിലിൽ പിന്നെയും
മുട്ടിവിളിക്കുന്നു പ്രണയകാലം ,
അവൾ തൻ നിറങ്ങളെ ചിതലെടുത്തോർമ്മയിൽ
ചിതയെരിഞ്ഞമരുന്ന രാത്രിപോലെ .
അവൾ തന്ന പ്രണയവും മൗന സംഗീതവും
ഇരുളിൻ നിഴലിൽ മറഞ്ഞു പോകെ
കവിതയായ് അക്ഷരം എഴുതാൻ മറന്നു പൊയ്
കരളിലനുരാഗം കരിഞ്ഞുപോയി
ഒടുവിലിടവഴികളിൽ എവിടയോ പിന്നെനീ
അകലുന്ന കാലൊച്ച മാത്രമായി
ഇടവഴികളിൽ നിന്നൊപ്പം നടന്നൊരാ
ചുവടുകൽക്കിന്നില്ല ചടുലവേഗം
ഇന്നെൻ ജനലിലൂടെത്തിനോകുന്നോരാ
നീലനിലാവെത്ര സാക്ഷിയായി
എന്റ്റെയി കൈകളാൽ നിന്നെ പുണർന്നതും
നിൻ മൃതുമേനി തലോടിയതും
തരളമാം നിൻ മിഴികൊണിൽ നിറഞ്ഞോരാ
പ്രണയമന്നെന്നെ തളർത്തിയതും
ഇരുളിലിന്നോറ്റയ്ക്കലയുമാത്മവിന്
കൂട്ടിനെൻ പാട്ടുകൾ മാത്രമായി
ഇനിയെൻ കിനാക്കളിൽ എത്രനാൾ നീയെന്നെ
അലസമായ് തഴുകി കടന്നുപോകും ..............

Thursday 7 November 2013

ഒടുവിലത്തെ പ്രണയലേഖനം

                                       ഒടുവിലത്തെ പ്രണയലേഖനം 

അറിയുന്നു നീയെൻറ്റെയല്ലെന്നും
മറ്റൊരാൾ നിൻറ്റെ ആത്മാവിൽ
തണലുതേടുന്നുവെന്നും  .
ക്ഷണികാമാം പ്രണയത്തിൻ
ചിറകറ്റു വീഴുന്നു
വിറയ്കുന്നു ചുണ്ടുകൾ
ഇടറുന്നു ശബ്ദം
അധികമൊന്നും ഓർത്തെടുക്കുവാ-
നില്ലെനികറിയുകില്ല  നിൻ
മനസിൻ ചിലമ്പൊലികൾ,
വിഫലം ,വിഫലമീ കണ്ണുനീരെന്നറിഞ്ഞും
നിനക്കായ്‌ പൊഴിയുന്നു പിന്നെയും .

തളരുന്നു വിരളുകൾ ,
എഴുതുവാനറിയാത്ത തൂലികതുമ്പിനെ
മറക്കുന്നു ഹൃദയമാം കാവ്യഭാവബോധം .
നിൻറ്റെ മന്ത്രവീണ തന്തിയാൽ മീട്ടാത്ത
രാഗമായ് എന്നുഞാൻ രാത്രികൾ
ഏകനായ് എണ്ണിനീകുന്നു .
ഓമൽ ചിറകുവീശി പറക്കുന്ന
സുവർണ്ണ പക്ഷിയെന്നപോൽ
എൻറ്റെ പ്രണയം കാണാതെ നീ
ഉയരെ ,ഉയരങ്ങളിൽ പറന്നകന്നു .

ഏറേ ദൂരം ഒറ്റയ്ക്കുനടന്നുഞാൻ
കൂരിരുൾ കുത്തി നോവികുന്നെൻറ്റെ
നഗ്നപദങ്ങളെ
വിസ്മൃതം പ്രണയമതോർക്കയിൽ
നിശ്ചലം എൻറ്റെയീ ഹൃത്തടം
പ്രണയിച്ചുപോയത്ര ഞാൻ
ചുറ്റിലും കൽതുറകകുകൾ  വീണ്ടും
നിൻറ്റെ ദൃഷ്ടിയിൽ പെടാതെ
ഞാൻ മാറിനിൽപു .

എത്രയോ ചിത്രശിലകൾ ശില്പങ്ങളായ്
അതിൽ നിൻ രൂപം കൊത്തിയെടുക്കാൻ
കാലം മറന്നുപോയ്
രക്തം മരവിച്ച കൈകളാൽ കരികല്ലിൽ
അവ്യക്തം നിൻറ്റെ  ചിത്രം
കൊത്തിയെടുപ്പുഞാൻ

അത്രമേൽ സ്നേഹിച്ചുപോയി ഞാൻ